Monday, May 26, 2008

വീണ്ടും ഒരു പട്ടിക്കഥ

അഞ്ചു സെന്റിന്റെ ഞെരുങ്ങലില്‍ നിന്നും കുറച്ചധികം സെന്റുകളുടെ വിശാലതയിലേക്ക്‌ ആണ് ഞാന്‍ ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ എത്തി ചേര്‍ന്നത്‌ .വിശാലമായ പറമ്പ്,തൊഴുത്തില്‍ പശു പിന്നെ കോഴി ,ആടു, അടുത്തു അമ്പലം ,ആറ്...നല്ല സെറ്റപ്പ്.

'ബെസ്റ്റ്..അശ്വതി ..ബെസ്റ്റ് ' ഞാന്‍ മനസ്സില്‍ പറഞ്ഞു .

രംഗവീക്ഷണം നടത്തി എല്ലാ പെണ്ണ് കുട്ടികളെയും പോലെ പുര പുറത്തു കയറാന്‍ ഏണിയും തു‌ക്കാന്‍ ചു‌ലും അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പിന്നിലൊരു അപായ മണി.
'ഭൌ..ഭൌ '
തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി .എന്റെ പകുതിയോളം വരുന്ന ഒരു കൂറ്റന്‍ പട്ടി.ഞാന്‍ അന്ന് വരെ കണ്ടു പരിച്ചയപെട്ടിട്ടുള്ള പട്ടി വര്‍ഗ്ഗം അല്‍സെഷന്‍ ,പോമരേരിയന്‍ , സദാ നാടന്‍ .ഈ മു‌ന്നിലും ഇവന്‍ പെടില്ല.ഇതു സാക്ഷാല്‍ ഗ്രേറ്റ്‌ ടേന്‍.

'നീന്താന്‍ കൊണ്ടുപോയതാ ' അനിയന്‍.

ഞാന്‍ ചിരിച്ചു എന്ന് വരുത്തി .എന്റെ മുഖത്തു ആദ്യം മഞ്ഞ ,പിന്നെ പച്ച,ഒടുവില്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് ഇങ്ങനെ വിവിധ നിറങ്ങള്‍ മിന്നി മറഞ്ഞപ്പോള്‍ വന്നു‌ നാത്തുന്‍ ചോദ്യം .
'പേടിയാ അല്ലെ?'
'ഓ ഇല്ലാ ,പിന്നെ ഒരു ..' ഞാന്‍ വിക്കി .
'പേടിക്കണ്ട ,ടോമി കടിക്കില്ല '

എന്തിന് കടിക്കണം .കണ്ടാല്‍ തന്നെ ഒരു മാതിരി പെട്ടവരുടെ ജീവന്‍ പോകും.ആര്‍ക്കറിയാം ഏതെങ്കിലും ജ്യോത്സ്യന്‍ അശ്വതി നാളുകാരെ കടിച്ചു തുടങ്ങുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ടു , ഒരു അശ്വതി നാളുകാരിയെ കാത്തിരിക്കുകയായിരുന്നോ ഈ ടോമി എന്ന്.തമാശയല്ല.അങ്ങനെ ഒരു അനുഭവം എനിക്കുണ്ട്.

സംഭവം ഇങ്ങനെ.അടുത്ത വീട്ടിലെ മധുചെട്ടന്‍ ഒരു കട തുടങ്ങാന്‍ തീരുമാനിക്കുന്നു.കട വളര്‍ന്നു സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയി സൂപ്പര്‍ മാര്‍ക്കറ്റ്‌ ബ്രാഞ്ചുകളായി വളര്‍ന്നു മധു ചേട്ടന്‍ വലിയൊരു ബിസിനസ്സ് മാഗനെട്ട് ആവാന്‍ എന്ത് വേണം എന്നറിയാന്‍ ഒരു ജ്യോത്സ്യനെ കാണുന്നു .ഉത്ഘാടനത്തിനു പറ്റിയ ദിവസത്തിനോടൊപ്പം ജ്യോത്സ്യന്‍ 'ഉത്‌ഘാടനം ഒരു അശ്വതി നക്ഷത്രക്കാരി ചെയ്യണം ' എന്ന് പറഞ്ഞതാണ്‌ കഥയുടെ ട്വിസ്റ്റ് .പേരും നാളും ഒന്നായത് കൊണ്ടു എന്റെ നാളിനെ കുറിച്ചു നാട്ടുക്കാര്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ല.അങ്ങനെ ഞാന്‍ ഉത്ഘാടകയായി.ചെറിയ ഒരു ആള്‍ക്കുട്ടം .ഉത്ഘാടക ഹാപ്പി യായി .

'ദൈവമേ ..എന്നെ നാണം കെടുത്തല്ലേ' എന്ന് പ്രാര്‍ത്ഥിച്ചു ഞാന്‍ വിളക്ക് കൊളുത്തി.തുടര്‍ന്നു ചായ,ലഡ്ഡു ...ആദ്യത്തെ ഒരു മാസം പടം ഹിറ്റ് ആയിരുന്നു.പിന്നെ..പിന്നെ..ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ .മധുച്ചേട്ടന്‍ എന്നോട് അലോഗ്യം ഒന്നും കാണിചില്ലെങ്കിലും മധുചെട്ടനെ കാന്നുംപ്പോള്‍ എന്റെ ഉള്ളു ഒന്നു കാളി.'എന്തൊരു ഐശ്വര്യം ' എന്നായിരുക്കുമല്ലോ മധു ചേട്ടന്റെ മനസ്സില്‍ എന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു.അധികം താമസിക്കാതെ കട പു‌ട്ടി മധു ചേട്ടന്‍ ഗള്‍ഫില്‍ പോയി.പിന്നെ ഞാന്‍ ആ വഴി പോകുംപ്പോള്‍ എന്റെ 'ഐശ്വര്യത്തെ ' തിരിഞ്ഞു നോക്കാന്‍ ധൈര്യപെടാറില്ല.

എന്റെ ചിന്ത കാട് കയറി .ടോമി യെ കണ്ണുമടച്ചു വിശ്വസിക്കണ്ട .'ജാഗ്രതെ..'ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.എന്റെ മനസ്സില്‍ യിരിപ്പ് അത്ര ശരിയല്ല എന്ന് ടോമി ക്കും മനസ്സിലായി എന്ന് തോന്നുന്നു. എന്റെ നിഴല്‍ കണ്ടാല്‍ പോലും ഒരേ കുര. കേള്‍ക്കുന്നവര്‍ക്ക് ഞാന്‍ അവിടെ നിന്നു കിണ്ടിയോ തൊട്ടിയോ ഏതാണ്ട് അടിച്ചുമാറ്റി കൊണ്ടു പോകുകയാണോ എന്ന് തോന്നുന്ന അവസ്ഥ .

ഞാന്‍ ഓഫീസ് യിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങുപ്പോള്‍ ഗേറ്റ് വരെ ടോമി യില്‍ നിന്നു സംരക്ഷിച്ചു എന്നെ കൊണ്ടു പോകാന്‍ ഒരു ബ്ലാക്ക് കാറ്റ് പ്രൊട്ടക്ഷന്‍ ഏര്പ്പെടുത്തി .തിരിച്ചു വരുംപ്പോള്‍ ഞാന്‍ ഗേറ്റിനു പുറത്തു തന്നെ നില്ക്കും ആരുടെയെന്കിലും തല വീടിനു പുറത്തു കാണുന്നത് വരെ. പിന്നെ ടോമി പരിസരത്തു ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി വീട്ടിലേക്ക് ഒറ്റ ഓട്ടം.ഒരു വൈകിട്ട് ഗേറ്റിനു പുറത്തു നില്ക്കുന്ന എന്നെ ഗേറ്റിനു അകത്തു നില്ക്കുന്ന ടോമി പത്തു മിനിറ്റോളം കുരച്ചു വഴക്കു പറഞ്ഞ സംഭവം അച്ഛന്‍ അറിഞ്ഞപ്പോള്‍ പുതിയ നിയമം പാസ്സായി .
'അശ്വതി സ്ഥലത്തു ഇല്ലാത്തപ്പോള്‍ മാത്രം ടോമി യെ തുറന്നു വിട്ടാല്‍ മതി' ഉഗ്ര ശാസന.
ഞാന്‍ ലഡ്ഡു വിതരണം ചെയ്തു നിയമത്തെ അനുകൂലിച്ചു .ടോമി മുരണ്ടു.

പിന്നീട് അങ്ങോട്ട് എന്റെ തേര്‍വാഴ്ച ആയിരുന്നു.ചങ്ങലയില്‍ കിടക്കുന്നവനെ ആര്‍ക്കു പേടി?രാവിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നു, വൈകിട്ട് മുറ്റത്തിരുന്നു ചുമ്മാ കാറ്റു കൊള്ളുന്നു,വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.ചുരുക്കത്തില്‍ ഞാന്‍ എന്റെ ഒഴിവ് സമയം മുഴുവന്‍ ടോമി യെ വെല്ലുവിളിച്ചു മുറ്റത്തു തന്നെയാക്കി .ടോമി ക്ക് കുറച്ചും മുരണ്ടും മടുത്തു.കുര നിറുത്തി എന്നെ കാണാത്തഭാവത്തില്‍ കിടന്നു തുടങ്ങി ടോമി.
'മുട്ടു മടക്കി...മുട്ടു മടക്കി...' ഞാന്‍ കു‌വി വിളിച്ചു.

ടോമി യുടെ കുര നിന്നതോടെ ഞാന്‍ വീണ്ടും ഉഷാറായി.ടോമി യെ തീരെ മൈന്‍ഡ് ചെയ്യാതിരിക്കുക എന്നതായി എന്റെ അടുത്ത പ്രയോഗം.രാവിലെ 'ഞാന്‍...ഒരു നരന്‍..(നീ വെറും പട്ടി എന്ന് വ്യംഗ്യം ) എന്ന് മു‌ളി പാട്ട് പാടി ഞാന്‍ ഓഫീസ് ഇലേക്കു പോയി.എന്റെ ബ്ലാക്ക് കാറ്റ് ആയി അപ്പോയിന്റ്‌ ചെയ്തിരുന്ന നാത്തുനു VRS കൊടുത്തു.

സിനിമ പണ്ടേ ഒരു ദൌര്‍ബല്യം .'മീശമാധവന്‍' സിനിമ കാണാന്‍ തീരുമാനിച്ച ദിവസം .ഓഫിസില്‍ നിന്നും അത്യാസന്ന നിലയില്‍ കിടക്കുന്ന ആര്‍ക്കോ രക്തം കൊടുക്കാന്‍ എന്നപോലെ ഞാന്‍ ഓടികിതച്ചു വീട്ടില്‍ എത്തി .ഗേറ്റ് കടന്നു വീട്ടിലേക്ക് പറക്കുപ്പോള്‍ പതിവു 'പോടാ പട്ടി..' നോട്ടം ടോമി യെ നോക്കാന്‍ കുടി മറന്നു ഞാന്‍ .മനസ്സില്‍ ദിലീപ്,കാവ്യാ മാധവന്‍,മീശ ഇതൊക്കെ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. പിന്നെയാ ടോമി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ടു ടോമി എന്റെ നേരെ കുറച്ചു ചാടി.ചങ്ങല അഴിഞ്ഞു കിടക്കുന്നത് ഞാന്‍ അപ്പോഴാണ് കണ്ടത്.വീട്ടില്‍ കയറാന്‍ ഇനിയും നാല് അഞ്ചു അടി കുടി .

ടോമി വില്ലന്‍ ചിരി ചിരിച്ചു. എന്റെ ജീവന്‍ പകുതി പോയി. സിനിമയിലെ ക്ലൈമാക്സ് സീന്‍ പോലെ ടോമി മുന്നോട്ടു ഞാന്‍ പിന്നോട്ട്.ഞാന്‍ ഒടുവില്‍ മതിലില്‍ ഇടിച്ചു നിന്നു.ടോമി ഒറ്റ ചട്ടം.കടിച്ചു എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു.പക്ഷെ അവന്‍ മുന്‍വശത്തെ രണ്ടു കാലും (അതോ കൈയോ?) എന്റെ അപ്പുറത്തും ഇപ്പുറത്തും ആയി വെച്ചു. തുറന്ന വായ് എന്റെ നേരെ.ഉഗ്രന്‍ കുര.നിലവിളിക്കാന്‍ എന്നെ വെല്ലാന്‍ ആരുമില്ല.മാന്‍...അഭിമാന്‍... ഒക്കെ മറന്നു ഞാന്‍ കാറി.ടോമി ഇപ്പൊ കടിക്കാം, അല്ലെന്കില്‍ വേണ്ട രാഹു കാലം കഴിഞ്ഞു കടിക്കാം എന്നൊരു മട്ടില്‍.

ഞാന്‍ 'അമ്മേ ...അച്ഛാ..ചേച്ചി..' എന്നൊക്കെ കു‌വി വിളിച്ചു നോക്കി .അവരെല്ലാം പിന്നിലെ പറമ്പില്‍ നിന്നു കടുത്ത രാഷ്ട്രിയ സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുക ആയിരിന്നു എന്ന് ഞാന്‍ എങ്ങനെ അറിയാന്‍.അപ്പോഴാണ് ഒരു കുട്ടച്ചിരി .മതിലിനപ്പുറത്ത് കുറെ കുട്ടിച്ചാത്തന്‍ തലകള്‍ .അപ്പുറത്തു ക്രിക്കറ്റ് കളിയ്ക്കാന്‍ വന്ന കുറെ പാവം ക്രുരന്‍മാര്‍ .അഞ്ചു മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ഒരു ടീം.അവരുടെ സന്തോഷം കുടി കണ്ടപ്പോള്‍ എനിക്ക് തുങിചാവാന്‍ തോന്നി.കുട്ടത്തില്‍ ഉള്ളൊരു പാവം ചാത്തന്‍ പോയി അമ്മയെ വിളിച്ചു കൊണ്ടു വന്നു.ടോമി ബന്ദിയാക്കി വെച്ചിരുന്ന എന്നെ അമ്മ വന്നു മോചിപ്പിച്ചു.മാനം കപ്പല് കയറിയത് ഓര്‍ത്തു എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല. എല്ലാവര്‍ക്കും ചിരി. സംഭവ സ്ഥലത്തു അച്ഛന്‍ വന്നപ്പോഴാണ് ഞാന്‍ ഒന്നു ആശ്വസിച്ചത്.അച്ഛന്‍ ചിരിക്കാരെ എല്ലാം നോക്കി കണ്ണുരുട്ടി.

'ഇനി ടോമി യെ പിന്നിലെ പറമ്പില്‍ കെട്ടിയാല്‍ മതി.രാത്രി മാത്രം തുറന്നു വിട്ടാല്‍ മതി.' അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു.

തുടര്‍ന്നു ടോമി ക്ക് ഒരു പട്ടികുടുണ്ടാക്കി.പിന്നിലെ പറമ്പില്‍ മാത്രം ടോമി ചുറ്റി തിരിയാനും തുടങ്ങി. ഞങ്ങള്‍ നേരില്‍ കാണുന്ന സന്ദര്‍ഭങ്ങള്‍ വിരളമായി.ഞാന്‍ ടോമി യെയും ടോമി എന്നെയും (?) മറന്നു.

എന്റെ കല്യാണം തീരുമാനിച്ചപ്പോള്‍ അമ്മ പറഞ്ഞ കാക്ക തൊള്ളായിരം ഉപദേശങ്ങളില്‍ ഒന്നു മാത്രം തലയില്‍ കയറി.
'ഭര്‍തൃ ഗ്രഹത്തില്‍ നല്ല കുട്ടി ആയിരിക്കണം.'

അക്ഷരം പ്രതി അതങ്ങു അനുസരിച്ച് ഞാന്‍ ഇന്നും നല്ല 'കുട്ടി'.
തെളിവ്‌ ?
ഓണക്കാലത്ത് അച്ഛന്റെ ഡയലോഗ് .'കുട്ടികള്‍ക്ക്‌ ഒക്കെ ഓണകോടി എടുക്കണം .പാര്‍വതി,ഉണ്ണികുട്ടന്‍,ഗൌരി,അശ്വതി...'പാര്‍വതി യ്ക്ക് വയസു ആറ്,ഉണ്ണി കുട്ടന് വയസ്സ് അഞ്ച്, ഗൌരി ക്ക് മുന്ന് ,കുറെ ഓണം കുടുതല്‍ ഉണ്ട ഈ അശ്വതി ക്ക്?

ഇതു കേട്ടു ഞാന്‍ ചിരിക്കണോ കരയണോ?

Monday, May 12, 2008

നഗരവാസികളെ...ഇതിലെ...ഇതിലെ...

എല്ലാ എഞ്ചിനീയറിംഗ് കോളേജിലും പ്രചരിക്കുന്ന ഒരു സ്ഥിരം തമാശ ഉണ്ട്. എന്ട്രന്സ് എക്സാം ഒക്കെ എഴുതി ഇവിടെ ചേരുന്ന എല്ലാവര്‍ക്കും ഒരു executive engineer ഇന്റെ ഗമയാണെന്നും നാല് കൊല്ലം കഴിഞ്ഞു കോളേജ് ഇന്റെ പടി ഇറങ്ങുമ്പോള്‍ ഒരു ട്രഫ് സ് മാന്റെ മട്ടും മാതിരിയും ആണെന്നും . ഏതാണ്ട് ആ മട്ടിലൊക്കെ തന്നെ ഞാനും നാല് കൊല്ലത്തെ കോലാഹലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി .


'ഇനിയെന്തു? ' വലിയൊരു ഉത്തരമില്ലാ ചോദ്യം മുന്നില്‍ .


എല്ലാ അച്ഛനമ്മ മാരെയും പോലെ 'ദേ ആ ടീച്ചറിന്റെ മോളുടെ കല്യാണം കഴിഞ്ഞു ' .'അവിടെ കല്യാണം ഉറച്ചു' എന്ന ചില സംസാരം സ്ഥിരമായി കേട്ടു തുടങ്ങിയപ്പോള്‍ ഇവിടെ ചുറ്റി തിരിയുന്നത്‌ അത്ര പന്തിയല്ല എന്ന് എനിക്ക് മനസിലായി.


'ഞാന്‍ പഠിക്കാന്‍ പോകുവാ' ഞാന്‍ കയറി അങ്ങ് പ്രഖ്യാപിച്ചു .


'ടി വിയുടെ മുന്നില്‍ ഉണ്ട് ഉറങ്ങുന്നതിനെക്കാള്‍ എന്ത് കൊണ്ടും ഭേദം ' അമ്മയുടെ വക കമന്റ് .


MTech എന്നൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു പഠിക്കാന്‍ ഞാന്‍ ഉറച്ചു. റാങ്ക് നേടാതെ ഇനി വിശ്രമമില്ല . കാര്യത്തോട്‌ അടുതപ്പോഴാണ് പൊല്ലാപ്പ് കുറെ ഉണ്ട് എന്ന് മനസ്സിലായത്.ഈ ഗേറ്റ് എന്ന് പറയുന്നവന്‍ അത്ര പാവമൊന്നുമല്ല.തീവ്രവാദിയാ . പണ്ടു പഠിച്ചതൊക്കെ പൊടി തട്ടി എടുക്കണം .ചോദ്യങ്ങളൊക്കെ ചുറ്റി വളഞ്ഞു മൂക്കില്‍ പിടിക്കുന്ന പോലത്തവ .മൊത്തത്തില്‍ മെനക്കേട്.കൈ നനയാതെ മീന്‍ പിടിക്കാന്‍ തയ്യാറായി ഇരിക്കുന്ന എനിക്ക് പറ്റിയ പണിയല്ലതു .


'എങ്കില്‍ ഞാന്‍ അമേരിക്ക യില്‍ പോകുവാ പഠിക്കാന്‍'


'എന്തെളുപ്പം ' അച്ഛന്‍.


അതിനും വേണം GRE സ്കോര്‍ . എങ്കിലും താരതമ്യം ചെയുമ്പോള്‍ ഗേറ്റ് ഒരു ആനയും GRE ഒരു ആടും ആണെന്ന് ഞാന്‍ ബുദ്ധിപൂര്‍വ്വം മനസിലാക്കി.


'ഇപ്പോള്‍ പഠിച്ചു തുടങ്ങി കളയും' എന്ന മട്ടില്‍ ഞാന്‍ ഇരിക്കുംപ്പോള്‍ വലിയൊരു പാരയും പിടിച്ചു ഏട്ടന്‍ രംഗത്തെത്തി.


'സാമ്പത്തികം ?'


ഞാന്‍ ആകാശത്തേക്ക് നോക്കി .


'അല്ലെങ്കില്‍ തന്നെ അറിയാന്‍ വയ്യാത്ത ഒരു ഭുഖണ്ട് ഡത്തിലോട്ടണോ ഒറ്റയ്ക്ക് പോകാം എന്ന് നീ വിചാരിക്കുന്നത്‌? ' ആ ഒറ്റ ചോദ്യത്തോടെ സ്വതന്ത്ര പ്രതിമയുടെ താഴെയിരുന്നു ചായ കുടിക്കാം എന്ന എന്റെ മോഹം ചിറകറ്റു വീണു.



പക്ഷെ അങ്ങനെ തോറ്റു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.അമേരിക്ക യോട് പോകാന്‍ പറ. അറിയുന്ന ഒരു ഭുഖണ്ടം വിശാലമായി കിടപ്പുണ്ടല്ലോ .അങ്ങനെയാണ് ഞാന്‍ മദിരാശിക്ക് വണ്ടി കയറിയത്.ചെന്നൈ യുടെ അങ്ങ് അറ്റത്തു എവിടെയോ കിടക്കുന്ന 'പല്ലവാരാ' ത്തയിരുന്നു എന്റെ ഹോസ്റ്റല്‍.ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു കോന്‍വേന്റ്റ് ഹോസ്റ്റല്‍ ഇല്‍ നില്ക്കുന്നത് . അച്ഛന്‍ എന്നെ ഹോസ്റ്റലില്‍ ആക്കി 'മകളെ, പഠിച്ചു ജോലി സമ്പാദിച്ചു വിജയിയായി മടങ്ങി വാ' എന്ന് അനുഗ്രഹിച്ചു വീട്ടിലേക്ക് മടങ്ങി പോയി .പോകുന്ന വഴിക്കു ഒരു ട്രെയിന്‍ സീസണ്‍ ടിക്കറ്റ് ഉം എടുത്തു തന്നു. ഇലക്ട്രിക് ട്രെയിന്‍ തന്നെ സൗകര്യം പ്രത്യേകിച്ചും ചെന്നൈ യെ കുറിച്ചു വാളും തുമ്പും ഇല്ലാത്ത എന്നെ പോലെത്തവര്‍ക്ക് .


ഒട്ടു മിക്ക convent ഹോസ്റ്റല്‍ ലെയും പോലെ ഒരു ഭാഗത്ത് നിന്നും വരുന്ന ചിക്കന്‍ ന്റെയും ബിരിയാണി യുടെയും മണം പിടിച്ചു ഞങ്ങള്‍ തൈരു സാദം ശാപ്പിട്ടു സംതൃപ്തി അടഞ്ഞു .വെള്ളത്തിന്റെ കാര്യത്തില്‍ മദര്‍ വളരെ കര്‍ക്കശക്കാരി ആണ്. രാവിലെ 7 മണി മുതല്‍ 9 മണി വരെ,വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ മോട്ടോര്‍ ഓണ്‍ ആയിരിക്കും. ആ സമയത്തു എത്ര വെള്ളം വേന്നമെങ്കിലും ഉപയോഗിക്കാം.5 മണി വരെ മിക്കവാറും അന്തേവാസികള്‍ ഓഫീസ് ഇലോ കോളേജ് ഇലോ ആയിരിക്കും. അതുകൊണ്ട് 5 മണി മുതല്‍ 6 മണി വരെ വെള്ളം നിറയ്ക്കല്‍ മഹോത്സവത്തില്‍ ആയിരിക്കും. രാവിലെ കുളി കഴിഞ്ഞു വെള്ളം നിറച്ചു വെയ്ക്കുന്നവരും ഉണ്ട്. ഞാന്‍ രാവിലെ തന്നെ നീരാടി എന്റെ പേരു എഴുതി ലാബില്‍ ചെയ്ത ബക്കറ്റില്‍ വെള്ളവും എടുത്തു വെച്ചാണ് പോകുന്നത്.


പത്തു മണിക്ക് ലൈറ്റ് ഓഫ് ചെയ്യും .പിന്നെ ഫാന്‍ മാത്രമെ പ്രവര്ത്തിക്കു‌.എന്തൊരു ആശ്വാസം ...ലൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരു രണ്ടു മണി വരെ ഇരുന്നു പഠിക്കാമായിരുന്നു എന്നൊരു ഭാവത്തില്‍ സന്തോഷത്തോടെ കിടന്നു ഉറങ്ങാം . കുറ്റം എന്റെതല്ലല്ലോ.


L ഷേപ്പ് ഇല്‍ ഒരു മുറിയും മു‌ന്നു സഹാമുറിയത്തികളും.രണ്ടു പേര്‍ നാഗര്‍കോവില്‍ ഇല്‍ നിന്നുള്ള തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു ചേച്ചിയും അനിയത്തിയും. അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ മാരാണ്‌.പിന്നെ പ്രൊജക്റ്റ് ചെയ്യാന്‍ വന്ന ഒരു മാവേലികരക്കാരി.


convent ഒരു പള്ളിയുടെ ഭാഗമാണ്. അങ്ങ്ലോ ഇന്ത്യന്‍സ് ഇന്റെതാണ് പള്ളി. അത് ഞാനങ്ങു ഊഹിചതാനു. റെയില്‍വേ സ്റ്റേഷന്‍ നിലേക്ക് പള്ളിയില്‍ നിന്നു അഞ്ചു മിനിട്ട് നടക്കുന്ന ദൂരമേ ഉള്ളു. അഞ്ചു മിനിട്ട് യെ ഉള്ളു വെന്കില്‍ എന്ത്. ശ്രദ്ധയോടെ വേണം നടക്കാന്‍. ലക്കും ലഗാനും ഇല്ലാത്ത രിക്ഷക്കാരും ' എല്ലാം നമ്മ നാടു താനെ..' എന്ന്‍ മട്ടില്‍ നീട്ടി തുപ്പുന്ന തമിഴത്തികളും .എല്ലാത്തിനും പുറമെ ഗം ഭീര ട്രാഫിക് ജാമും. ട്രാഫിക് ജാമിന് കാരണക്കരോ? പശു, എരുമ , കഴുത തുടങ്ങിയ നാല്കാലികള്‍. അവരുടെ നാടാണ്‌ പല്ലവാരം . പിന്നെ പാവങ്ങള്‍ അല്ലെ? വേണമെങ്കില്‍ രണ്ടോ മു‌ന്നോ ഇരുകാലികളും കു‌ടെ താമസിച്ചോട്ടെ എന്ന് നാല്കാലികള്‍ക്ക് തോന്നിയ ദയവാണ് മനുഷ്യരെ കു‌ടെ എവിടെ താമസിപ്പിക്കാന്‍ ഇടയാക്കിയത്. ഒട്ടകത്തിനു സ്ഥലം കൊടുത്തത് പോലെയായി സങ്ങതികള്‍ എന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ.മനുഷ്യാധിപത്യം ആണെന്കിലും 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ?' എന്ന് ചോദിച്ചു ഈ നാല്കാലികള്‍ അവരുടെ നഷ്ട പ്രതാപം കാനിച്ചിരുന്നത് നടു റോഡില്‍ ആണ്. പത്തു മുപ്പതു ലക്ഷം രൂപയുടെ ബെന്‍സ് കാറ് പോലും ശാന്തനായി നിശബ്ധനായി ഭവ്യതയോടെ റോഡിലുടെ കന്നുകാളികള്‍ക്ക് പുറകെ മന്ദം മന്ദം പോകുന്നത് ഒരു സ്ഥിരം കാഴ്ച .



ട്രെയിനിലോ ? നല്ല തിരക്ക്. രണ്ടു കംപാര്ട്ടുമെന്റ് സ്ത്രീകള്‍ക്ക് വേണ്ടി തന്നെയുണ്ട്‌.മുല്ലപൂ, ജമന്തി ,കനകാംബരം തുടങ്ങിയ പലവിധ പൂക്കളുടെ തല കറക്കുന്ന മണമാണ് രാവിലെ എങ്കില്‍ വൈകിട്ട് ഈ പൂവെല്ലാം വാടി കരിഞ്ഞ മണം ആയിരിക്കും . രണ്ടും സഹിക്കാന്‍ വലിയ ബുദ്ധിമുട്ട്. ഹോസ്റ്റല്‍ ഇല്‍ എത്തി ഒന്നു മേല് കഴുകിയാല്‍ സമാധാനം.



പതിവു പോലെ ഞാന്‍ ലോകത്തെ എല്ലാ മുല്ലപൂ കച്ചവടക്കാരെയും മനസില്‍ ശപിച്ചു ഹോസ്റ്റലില്‍ എത്തി.മുരിയിലെത്തിയപ്പോഴേ സംഗതി അത്ര പന്തി അല്ല എന്ന് മനസില്ലായി. എല്ലാവരുടെയും മുഖത്തു ഒരു അലര്‍ജി ലുക്ക്. ഇല്ലാത്ത പൊടി തുടയ്ക്കുന്ന ഒരാള്‍. Phd ചെയ്യാന്‍ എന്ന മട്ടില്‍ ഗഹനമായി സ്റ്റാര്‍ ഡാസ്സ്റ്റ് വായിക്കുന്ന മറ്റൊരാള്‍ . മു‌ന്നാമത്തെ ആള്‍ ആവട്ടെ , ഒരേ അടുക്കലും പറുക്കലും.. ഞാന്‍ വന്നത് കണ്ട മട്ട് ആര്‍ക്കുമില്ല.


'എന്തൊരു ചൂടു.' ഞാന്‍ ഒരു ഓപ്പണിംഗ് കൊടുത്തു .


നോ രക്ഷ. അനിയത്തി മാത്രം ഒന്നു ചിരിച്ചു എന്ന് വരുത്തി. ശെടാ , ഇതെന്തു പറ്റി? അപ്പോഴാണ് ബാത്രൂം വാതില്‍ തുറന്നു പുതിയൊരു കഥാപാത്രം രംഗത്തു എത്തിയത് .


'ങാ... ഇതാ അല്ലെ നാലാമത്തെ ആള്. ഞാന്‍ അനിത. അങ്ങ് ആലപ്പുഴയിന്നാ. ഇവിടെ MSW വിനു ചേര്‍ന്നു.'


ബാക്കി മു‌ന്നു പേര്‍ക്കും വലിയ ഭാവവ്യത്യാസമൊന്നുമില്ല. അനിത കുളി കഴിഞ്ഞു മുറിയുടെ വരാന്തയിലേക്ക്. ' എന്നാ ചൂടു അല്ലെ?'ഏതായല്ലും മുറിയുക്ക് അകത്തു സമ്പൂര്‍ണ നിശബ്ദത . എങ്കില്‍ പിന്നെ അനിതയെ വിശദമായി പരിചയപ്പെട്ടെയ്ക്കാം. ഞാനും വരാന്തയിലേക്ക് ഇറങ്ങി .


'കോട്ടയതാ ഞങ്ങടെ സ്വന്തം സ്ഥലം .പണ്ടു മുതല്‍ക്കേ ആലപ്പുഴയിലാ.ഇതെന്നാ സ്ഥലമാ.എന്നാ ആവിയാ.ഞങ്ങടെ വീടിന്റെ മുന്നി കായലാ .എന്നാ കാറ്റാ എന്നറിയാമോ ?'


'അറിയില്ല മാഡം' ഞാന്‍ വിനയിച്ചു .


'വീട്ടില്‍ വെച്ചേ ഞാന്‍ രണ്ടു മു‌ന്നു നേരം കുളിക്കും. ഞങ്ങടെ കൊളത്തില്‍ നീന്തും . ഇവിടെ വന്നപ്പം സിസ്റ്റര്‍ ഒരു ബക്കറ്റ് വെള്ളം തന്നേച്ചു പറയുവാ വേണമെങ്കില്‍ കുളിചോളാന്‍.'


'സിസ്റ്റര്‍ ഓ ? എങ്കില്‍ ഇന്നിവിടെ ഇടിവെട്ടി മഴ പെയ്യും.' എനിക്ക് അത്ഭുതം .


'ഞാന്‍ റൂമില്‍ വന്നപ്പോ നമ്മടെ ബാത്രൂം ഇല്‍ രണ്ടു മു‌ന്നു ബക്കറ്റ് വെള്ളം ഇരിപ്പോണ്ട്.ഞാനങ്ങു കുളിച്ചു.എന്നാലും ഇത്ര കൊറച്ചു വെള്ളത്തില്‍ എങ്ങനാ ?ഞാന്‍ വരുന്നതേ വെള്ളത്തിന്റെ നാട്ടിന്നാ .'


കഥ കേട്ടു എന്റെ നാക്കിറങ്ങി പോയി.മുറിക്കു അകത്തു ആര്‍ട്ട് പടം നടക്കുന്നതിന്റെ ഗൂടന്‍സ് ക്ലിയര്‍.രാവിലെ ഇല്ലാ സമയം ഉണ്ടാക്കി എല്ലാവരും നിറച്ചു വെച്ചിരുന്ന വെള്ളം എടുത്തായിരുന്നു അനിത നീരാടിയത്.ഏതായാലും ആര്‍ട്ട് പടം അങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ ഞാന്‍ സംസാരിക്കാന്‍ പറ്റാതെ ആത്മഹത്യ ചെയേണ്ടി വരും.ബാക്കിയുള്ളവര്‍ അനിതയോട് ദേഷ്യത്തിലാണ് എന്ന് മനസ്സില്ലാക്കാതെ അനിത മാത്രം എന്തൊക്കെയോ കഥകള്‍ പറയുന്നുണ്ട്.ഞാന്‍ എന്റെ വെള്ള ഗൌണ്‍ അണിഞ്ഞു .ചിറകു വിരിച്ചു .നക്ഷത്ര വടി (?) എടുത്തു. halo ഫിറ്റ്‌ ചെയ്തു.സമാധാന മാലാഖ യായി.


'വന്നേ, നമ്മുക്ക് സിസ്റ്റര്‍ ഓടു മോട്ടോര്‍ ഒന്നു ഓണ്‍ ചെയ്തു തരുമോ എന്ന് ചോദിക്കാം '


'നിനകെന്നാ പൈത്യമാ?' നാഗര്‍കോവില്‍ സഹോദരിമാര്‍ എന്നെ പുച്ഛിച്ചു.


എന്റെ halo കണ്ടില്ലേ? ഞാന്‍ ഒന്നു കൂടി നിവര്‍ന്നു നിന്നു.


'ഇതു വെറും പടം' എന്ന് അവര്‍.


പ്രൊജക്റ്റ് കാരിക്ക്‌ ചെറിയൊരു പ്രത്യാശ ഉണ്ട്.എങ്കിലും സിസ്റ്റര്‍ ഓടു ചോദിക്കാന്‍ കൂട്ട് വരാന്‍ വയ്യ.വെള്ളം കിട്ടിയാല്‍ കുളിക്കാമായിരുന്നു...


'ഞാന്‍ വരാം' അനിത.ഇപ്പൊ വന്നു കയറിയതല്ലേ ഉള്ളു. പാവം. കാണാന്‍ പോക്കുന്ന പൂരം കേട്ടറിയണ്ട എന്ന് കരുതി ഞാന്‍ മിണ്ടാതെ കു‌ടെ കു‌ട്ടി .



convent ഇന്റെ വാതിലില്‍ ഒരു മണി കെട്ടി തുക്കിയിട്ടുണ്ട്. അത് കുലുക്കി കുലുക്കി ഞാന്‍ നിന്നു. മണി ശബ്ദം അകത്തു കേള്‍ക്കാമോ ഇല്ലയോ എന്നൊക്കെ സംശയിച്ചു ഞാന്‍ മണി അടിച്ച് കൊണ്ടിരുന്നു. ' 'അത് കിലുക്കി പൊട്ടിക്കുമല്ലോ ?" എന്ന് പറഞ്ഞു കൊണ്ടാണ് സിസ്റ്റര്‍ വാതില്‍ തുറന്നത്‌ തന്നെ. തുടക്കമേ പിഴച്ചു. ഞാന്‍ കദന കഥെ വിവരിച്ചു.


'rule is rule.മാറ്റാന്‍ പറ്റില്ല. ഇന്നു കുളിക്കണ്ട''എങ്കിലും അഞ്ചു മിനിട്ട് നേരത്തേക്ക് എങ്കിലും...'ഞാന്‍ മഹാഭാരതത്തിലെ ശ്രീ കൃഷ്ണ ദുത് പോലെ താഴ്ന്നു താഴ്ന്നു വന്നു. മോട്ടോര്‍ ഓണ്‍ ചെയ്യുക എന്നാ ആവശ്യം വിട്ടു രണ്ടു ബക്കറ്റ്... ഒന്നു എങ്കിലും ...'സിസ്റ്റര്‍ കനിയുന്ന ലക്ഷണമില്ല.


'കുറച്ചു വെള്ളം കിണറ്റില്‍ നിന്നും കോരിക്കോട്ടേ?' അവസാന ചോദ്യം.


' അത് എന്ത് വേണമെങ്കിലും കാണിക്കു, വെള്ളം കോരന്നോക്കെ അറിയാമല്ലോ?' സിസ്റ്റര്‍ സ്വര്‍ഗ്ഗ വാതില്‍ അടച്ചു പ്രാര്‍ത്ധിക്കാനായ് ചാപ്പലിലേക്ക് പോയി .


ഞാന്‍ അപ്പോള്‍ ഏട്ടന്‍ ഒരു മിടുമിടുക്കന്‍ ആണെന്ന് തെറ്റിദ്ധരിച്ചു 'ബാലവിജ്ഞാന കോശം ' സമ്മാനിച്ച സിസ്റ്റര്‍ സെലിന്‍ യെ ഓര്‍ത്തു . എന്നെ സര്‍ക്കസ് കാണാന്‍ കൊണ്ടു പോയ സിസ്റ്റര്‍ സേബിയയെ ഓര്‍ത്തു . കര്‍ത്താ വിനറിയാം... കന്യാ സ്ത്രീകള്‍ പലവിധം.



ബക്കറ്റ് ഉം കയറുമായി ഞങ്ങള്‍ കിണറ്റിന്‍ കരയിലേക്ക്. Corporation കനിഞ്ഞു തരുന്ന ക്ലോരിന്‍ വെള്ളം കുടിച്ചേ എനിക്ക് ശീലമുള്ള്. എങ്കിലും ഷീല പാട്ടു പാടി കൊണ്ടു ഈസി ആയി വെള്ളം കോരുന്ന ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. സംഗതി എളുപ്പം. ബക്കറ്റ് കയറില്‍ തു‌ക്കി കിണറ്റിലേക്ക് ഇടുക. പാട്ട് പാടുക. ചിരിച്ചും കളിച്ചും വേലിക്കരികില്‍ നില്ക്കുന്ന നസീറിനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ വെള്ളം കോരുക. അടുത്തിരിക്കുന്ന ബക്കറ്റില്‍ നിറയ്ക്കുക. മൂഡ് കളയണ്ട. ഞാന്‍ ഒരു മൂളി പാട്ട് പാടി. കിണറ്റിലേക്ക് ഒന്നു നോക്കിയതെ ഉള്ളു. എന്റെ ഉള്ളു കാളി. അത് ഒരു അന്തോം കുന്തോം ഇല്ലാത്ത കിണര്‍. ബക്കറ്റ് കിണറ്റിലേക്ക് ഇടുന്നത് സിമ്പിള്‍. പാട്ടുപാടി വെള്ളം വലിക്കാന്‍ നോക്കിയപ്പോഴാണ് സംഗതി പിശകാനെന്നു മനസ്സിലായത്. രണ്ടു മിനിട്ട് നകം ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി. രണ്ടു ബക്കറ്റ് ഒരു വിധം നിറച്ചു.


എന്റെ അവശ നില കണ്ടു അനിത ' ഇങ്ങു തന്നേരെ' എന്ന് പറഞ്ഞതു മാത്രമെ ഓര്‍മ യുള്ളൂ. പിന്നെ കല്ലിന്റെ പുറത്തു ഇരിക്കുന്ന ഞാന്‍ കാണുന്നത് വിജയ ശ്രീ ലാളിതയായി നില്ക്കുന്ന അനിതയെ. എല്ലാ ബക്കറ്റ് ഇലും വെള്ളം.


'നിക്ക് ,ഇതു ഞാന്‍ മേലെ വെചേച്ചു വരാം'


'ശരി' എന്ന് പറയാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നു.


വെള്ളം കണ്ടപ്പോള്‍ ആര്‍ട്ട് പടം ജഗതി സിനിമ പോലെ കോമഡി ആയി.ബാക്ക് ഗ്രൌണ്ടില്‍ കോമഡി അടിച്ച് കസറുപ്പോള് ഞാന്‍ എന്റെ മാലാഖ കുപ്പായം ഇട്ടു നക്ഷത്ര വടി മുറുക്കി പിടിച്ചു കിടന്നു ഉറങ്ങി പോയി.


നഗരവാസികള്‍ക്ക്‌ (വരുത്തന്മാര്‍ക്കല്ല) ഒരു ഉപദേശം. ഇടയ്ക്ക് എങ്കിലും ഒരു കിണര്‍ വറ്റിക്കാന്‍ പഠിക്കു . നമുക്കും ഹാപ്പി ആയി ജീവിക്കണ്ടേ?