Monday, June 23, 2008

ഡ്രാക്കുളയും ഞാനും

കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള സ്വപ്നങ്ങളില്‍ തിളങ്ങി നിന്നവന്‍ ആരായിരുന്നു? ചുവന്നു തിളങ്ങുന്ന കണ്ണുകളും കു‌ര്‍ത്ത പല്ലുകളും ഉള്ള ക്രുരന്‍.സംശയം വേണ്ട . അത് അവന്‍ തന്നെ. ബ്രൌണ്‍ സ്ട്രോക്കരുടെ ഓമന പുത്രന്‍ ഡ്രാക്കുള.

മു‌ന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് ഡ്രാക്കുള എന്റെ സ്വപ്നങ്ങളില്‍ ചേക്കേറിയത്.രാത്രി എനിക്ക് ഒരു പേടി സ്വപ്നമായി.കണ്ണടച്ചാല്‍ ഡ്രാക്കുള മുന്നില്‍.അക്കാലത്തു ഞങ്ങളുടെ വീട്ടില്‍ ഒരു ചിറ്റപ്പനും താമസം ഉണ്ടായിരുന്നു.അച്ഛന്റെ സഹോദരീ ഭര്‍ത്താവ്.കഥ പറച്ചിലിന്റെ ഒരു ആശാന്‍.രണ്ട ഹീറോകളെ പുള്ളിക്ക് ഉള്ളു .കായംകുളം കൊച്ചുണ്ണിയും കടമറ്റത്തു കത്തനാരും.ഇപ്പോള്‍ വിവധ സീരിയല്ലുകളിലായി രണ്ടു പേരും ഫേമസ് ആയി.
ഇതു കാലം കുറച്ചു പഴയതാണ്.ഞങ്ങളുടെ പ്രായത്തിലെ ആര്‍ക്കും ഇവരെ കുറിച്ചു വലിയ വിവരം ഇല്ല. പഠിക്കുന്നതോ ഒരു കോണ്‍വെന്റ് സ്കൂളില്‍.മിക്കി മൗസ് ആണ് അവിടെ ഹീറോ. അത് കൊണ്ടു ഞാനും ഏട്ടനും മാത്രമെ കഥ പറച്ചില്‍ കഴിഞ്ഞുള്ള ഡിസ്കഷനില്‍ പങ്കിടുക്കാന്‍ ഉണ്ടാവാറുള്ളു.ഞങ്ങള്‍ സാദാ യക്ഷികഥകള്‍ സിസ്റ്റര്‍ കേള്‍ക്കാതെ പറഞ്ഞു .കൈകഴുകാന്‍ ക്യൂ നില്‍ക്കുമ്പോള്‍ , സ്കൂളില്‍ നിന്നു തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു രസിച്ചു.

എന്ത് വന്നാലും എന്റെ അക്കാലത്തെ ഹീറോ ആയ ഏട്ടന്‍ രക്ഷിചോളും എന്നൊരു വിശ്വാസം എനിക്ക് അന്ന് ഉണ്ടായിരുന്നു.
'ഒരു പ്രശ്നമുണ്ട്.ഈ ഡ്രാക്കുളയുക്ക് നിഴലില്ല,പ്രതിഛായയുമില്ല.അതായത് തൊട്ടു പിന്നില്‍ നിന്നാലും അറിയില്ല.'ഏട്ടന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.

എന്റെ അവസാന ആശ്രയവും പോയി.ഡ്രാക്കുള വന്നാല്‍ എന്റെ കാര്യം കട്ടപൊക.
രാത്രി യാകുമ്പോള്‍ ഞാന്‍ അവിടെയും ഇവിടെയും കറങ്ങി നടക്കും.
ഇതിനൊന്നും ഉറക്കവും ഇല്ലേ?' എണ്ണ അമ്മയുടെ ചോദ്യം നടിക്കും.

തീരെ വിടുന്നില്ലെന്കില്‍ പഠിക്കുന്ന പുസ്തകം വരെ വായിച്ചു കളയും.'പഠിക്കണ്ട' എന്ന് ലോകത്ത് ഒരു അമ്മയും ഇതു വരെ പറഞ്ഞിട്ടില്ല എന്നൊരു ധൈര്യം എനിക്കുണ്ട്.സത്യം എനിക്കല്ല്ലേ അറിയൂ.കണ്ണടച്ചാല്‍ 70 മം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുക അല്ലെ ഡ്രാക്കുള .
മിക്കവാറും സ്വപ്നങ്ങളില്‍ വീടായിരിക്കും ബാക്ക് ഗ്രൌണ്ട്.അമ്മയും ഞാനും ഏട്ടനും ഇരുന്നു സംസാരിക്കുന്നു.വരാന്തയില്‍ എന്തൊക്കെയോ കോലാഹലം.സ്വപ്നത്തിലും ബുദ്ധിമതി യായ എനിക്ക് മനസിലാവുന്നു...
വന്നല്ലോ ഡ്രാക്കുള.
ഞാനും ഏട്ടനും അടുക്കളയില്‍ നിന്നു വരാന്തയിലേക്ക്‌.ഡ്രാക്കുള അടുക്കളയുടെ അടുത്ത് എത്തി കഴിഞ്ഞു .പിന്നെ ഭീകരമായ യുദ്ധം.കുരിശു കാണിക്കുന്ന പരിപാടി എനിക്ക് എന്ന് അറിയില്ല.കൈയില്‍ കിട്ടുന്ന ഉള്ളി,നാരങ്ങ ,ഉരുളകിഴങ്ങ് ഇതൊക്കെ ഡ്രാക്കുള യുടെ നേരെ വലിച്ച് എറിഞ്ഞാണ് യുദ്ധം.യുദ്ധത്തിന്റെ ക്ലൈമാക്സ് ഇന് മുന്പേ ഞാന്‍ ഉണരും.ആശ്വാസം.അല്ലെങ്കില്‍ എന്നെയോ ഡ്രാക്കുള യെയോ രക്തത്തില്‍ കുളിച്ചു കാണേണ്ടി വന്നേനെ.

ആരെങ്കിലും ഒരേ സ്വപ്നം രണ്ടു തവണ കാണാറുണ്ടോ എന്നറിയില്ല. അങ്ങനെയും കണ്ടു ഞാന്‍ ഒന്നു.കഥാ പത്രങ്ങള്‍ ഒക്കെ പഴയത് തന്നെ. ഒളിച്ചു കളിക്കുന്ന ഞാനും ഏട്ടനും. ഒളിച്ചിരിക്കുന്ന ഏട്ടനെ കണ്ടുപിടിക്കാന്‍ ഓടുന്ന ഞാന്‍. പല ഉ‌ടുവഴി കളിലുടെയും ഓടി ഞാന്‍ ഒരു പഴയ വീട്ടിലെത്തുന്നു. കുറച്ചു ഉയരത്തിലാണ് വീട്. പടികള്‍ കയറി കഴിയുമ്പോള്‍ ഒരു മുറ്റം.മുറ്റത്തിന്റെ അറ്റത്ത്‌ ഒരു കിണര്‍.

മുറ്റം കടന്നു ഞാന്‍ വീട്ടിനടുത്ത് എത്തുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി.ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ താടി നീട്ടിയ മന്ത്രവാദി. മുന്നില്‍ തീകുണ്ഡം.കൈയില്‍ എല്ല്.മൊത്തത്തില്‍ ഒരു 'കുട്ടിച്ചാത്തന്‍ ' സെറ്റ് അപ്പ്.

'ഏട്ടനെ അന്വേഷിച്ചാണല്ലേ?അങ്ങോട്ട് നോകു" മന്ത്ര വാദിയുടെ അലര്‍ച്ച.
കുറച്ചകലെ ഏട്ടനെ തുണില്‍ കെട്ടി ഇട്ടിരിക്കുന്നു.
'ഹ ഹ ഹ 'മന്ത്രവാദി അട്ടഹാസിക്കുകയാണ്.
'ഇനി ആ കിണറ്റിന്‍ കരയിലേക്ക് നോക്ക്'
മന്ത്ര വാദി ചൂ ണ്ടിയ സ്ഥലത്തെക്ക് നോക്കിയ ഞാന്‍ ഞെട്ടി പ്പോയി.കിണറ്റിന്‍ കരയില്‍ ശാന്തരായി നിരനിരയായി ക്യു നില്ക്കുന്ന ഒന്നല്ല ,രണ്ടല്ല ഒരു പത്തിരുപതു ഡ്രാക്കുളമാര്‍ .എല്ലാവരും എന്റെ ഏട്ടനെ തിന്നാന്‍ കൈ കഴുകാന്‍ ക്യു നില്‍ക്കുക ആണ്.ആ ഷോട്ടോടെ ഞാന്‍ ഞെട്ടി ഉണരുന്നു. ഏത് വരെ ഡ്രാക്കുള രക്ടം കുടിച്ച കഥ അല്ലാതെ കൈ കഴുകി കുളിച്ചു കുട്ടപ്പനായി ഇരുന്നു മനുഷ്യനെ തിന്നുന്ന കഥ കേട്ടിട്ടില്ല എന്ന് എന്റെ സ്വപ്ന കഥ കേട്ട നാട്ടുക്കാര്‍.

ഈ മാതിരി ഡ്രാക്കുള ശല്യം മു‌ത്ത് മു‌ത്ത് ഉറങ്ങുന്നതിനു മുന്പുള്ള പ്രാര്‍ത്ഥന അഞ്ചു മിനിട്ടില്‍ നിന്നും അര മണിക്കുരാകി കൂട്ടി നോക്കി.ഒരു രക്ഷയുമില്ല.ഡ്രാക്കുള എന്റെ സ്വപ്ന കഥകളില്‍ ഹീറോ ആയി തുടര്‍ന്നു.

ആ ഇടയ്ക്ക് ആണ് ഏട്ടന്‍ എനിക്ക് ലൈബ്രറി യില്‍ നിന്നും നന്തനാരുടെ 'ഉണ്ണികുട്ടന്റെ ലോകം' കൊണ്ടു തന്നത്. ആ പുസ്തകം എനിക്ക് വിലയേറിയ രണ്ടു അറിവുകളാണ് തന്നത്.
ആദ്യത്തേത് 'അര്‍ജുനന്റെ പത്ത് പേരുകള്‍ പറഞ്ഞിട്ട് കിടന്നാല്‍ പേടിസ്വപ്നം കാണില്ല'
രണ്ടാമത്തത് 'വെണ്ണയും പഞ്ചസാരയും കുട്ടി കുഴച്ച് തിന്നാന്‍ നല്ല സ്വാദാണ് '.
രണ്ടും ഞാന്‍ അന്ന് തന്നെ പരിക്ഷിച്ചു നൂക്കി. ഗംഭീര വിജയം.അങ്ങനെ യാണ് ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ നിന്നും ഡ്രാക്കുളയെ ഇറക്കി വിട്ടത്. അര്‍ജുനന്‍ കി ജയ്.....

പക്ഷെ സ്വപ്നങ്ങളില്‍ നിന്നൊരു മോചനം ? അത് ഉണ്ടാവില്ല എന്നാണ് തോന്നുന്നത്.ഈ അടുത്ത കാലത്തു എടുത്താല്‍ പൊങ്ങാത്ത ഒരു ഭാരം തലയില്‍ വന്നു വീണപ്പോള്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.ബാക്ക് ഗ്രൌണ്ട് ഓഫീസ്.ഒരു വലിയ കാത്സ്യം ഗുളിക്കയും പിടിച്ചിരിക്കുന്ന ഞാന്‍.ചുറ്റും ഡയറക്ടരും സഹപ്രവര്‍ത്തകരും.കാത്സ്യം ഗുളികയുടെ വലുപ്പം കണ്ടു പേടിച്ചു വിഴുങ്ങാന്‍ ബുദ്ധി മുട്ടുകയാണ് ഞാന്‍.
'സാധാരണ അശ്വതി ഗുളികയൊക്കെ വിഴുങ്ങരുണ്ട്.ഇതിപ്പോ വലിപ്പം കു‌ടുതല്‍ ആയതു കൊണ്ടാവും'എന്നൊക്കെ എന്നോട് സഹതപിക്കുന്നു ഉണ്ട് കൂടെയുള്ളവര്‍.
'ഗുളിക ഇടിച്ചു പൊടിച്ചു കഴിച്ചാലും പോരെ" എന്നായി ഞാന്‍.
"നോ, വിഴുങ്ങണം"ഡയരക്ടര്‍ .മുഖത്ത് പരിഹാസച്ചിരി.

കലാകൌമുദിയിലോക്കെ കാന്നുന്ന നമ്പൂതിരി ചിത്രത്തിലെ കേണല്‍ ഇന്റെ ഒരു മട്ടുണ്ടല്ലോ ഈ ഡയരക്ടര്‍ക്ക് എന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ക്കുന്നു.സ്വപനം കട്ട്.

ഇടയ്ക്ക് കാണുന്ന സ്വപ്നങ്ങളില്‍ ഞാന്‍ മറ്റാരോ ആണ്.കണ്ടിട്ടില്ലാത്ത നാടു, കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍.രാവിലെ ഞാന്‍ ഉഷാറാകും.ഒരു ജന്മത്തില്‍ തന്നെ പലരാവാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് അവര്‍ മുടി നീട്ടി വളര്‍ത്തിയും മുടിയുടെ നീളം കുറച്ചും,പലമാതിരി കുപ്പായങ്ങള്‍ ഇട്ടും തീര്‍ക്കുന്നത് എന്ന് പ്രിയ .എ.എസ് എഴുതിയത് ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്.

എങ്കിലും ഇപ്പോള്‍ എന്നെ കുഴയ്ക്കുന്ന പ്രശ്നം മറ്റൊന്നാണ്‌.ഈ ഗുളിക ഞാന്‍ വിഴുങ്ങണോ വേണ്ടയോ?

Friday, June 13, 2008

വിളിപ്പേരുകളുടെ നാട്

"ഈ പാവലിന്റെ ഫോട്ടോആരാ മുന്നില്‍ തന്നെ വെച്ചിരിക്കുന്നത്‌?"

ഞങ്ങളുടെ കല്യാണത്തിന്റെ ഫോട്ടോ ആല്‍ബം നോക്കി അച്ഛന്‍ കലി തുള്ളി. എനിക്കൊന്നും മനസ്സിലായില്ല.അമ്മ എന്തൊക്കെയോ തട്ടുമുട്ടു ന്യായങ്ങള്‍ നിരത്തുന്നുണ്ട്.ഞാനും എത്തി വലിഞ്ഞു ആല്‍ബം ത്തിലേക്ക് നോക്കി.ഞങ്ങളുടെ അടുത്ത് കുറെ പേര്‍ നില്ക്കുന്ന ഫോട്ടോ.ഇരുവശത്തും കസേരയില്‍ ചിലര്‍ .പിന്നില്‍ പുഞ്ചിരിച്ചു കൊണ്ടു മറ്റു ചിലര്‍.ആരെയും എനിക്ക് പരിചയമില്ല.എങ്കിലും എനിക്ക് എന്റെ പത്താം ക്ലാസ്സിലെ സ്കൂള്‍ ഫോട്ടോ ഓര്‍മ വന്നു.

എങ്കിലും പാവല്‍ ?

ഞാന്‍ സംശയ നിവാരണത്തിനായി അനിയത്തിയെ സമീപിച്ചു.

"ഓ, ഇത് പാവല്‍ ശശി ചേട്ടന്‍ അല്ലെ?"

അര്‍ത്ഥം?

"സ്ഥലത്തെ പ്രധാന വെള്ളം .വെള്ളമടിച്ചാല്‍ പാവല്‍ പടര്‍ന്നു കയറുന്നത് പോലെ പടര്‍ന്നു പടര്‍ന്നു പോകുന്നത് കൊണ്ടു എല്ലാവരും അങ്ങേരെ അങ്ങനെയാണ് വിളിക്കുന്നത്" കണവന്റെ വക വിശദീകരണം .

എന്തൊരു കലാബോധം ഉള്ള പേരു. എനിക്ക് ഇഷ്ടപ്പെട്ടു. ഇടുകയാണെങ്കില്‍ എങ്ങനെ ഇടണം ഇരട്ടപേര്. പിന്നെ പിന്നെ എനിക്ക് മനസിലായി ഈ നാട്ടില്‍ 75% പേര്‍ക്കും ഇരട്ട പേരുണ്ട് . ആ പേരുകള്‍ അവരും നാട്ടുകാരും എന്തോ കുടുബപേര് പോലെ അംഗീകരിച്ചതും ആണ്.ആര്ക്കും പരാതി ഇല്ല. സ്ത്രീ ജന ബഹുമാനം നിറഞ്ഞു കവിയുന്ന നാടയത് കൊണ്ടാവും സ്ത്രീ ജനങ്ങള്‍ക്കാര്‍ക്കും ഇരട്ട പേരില്ല.എല്ലാം ആണ് വര്‍ഗത്തിനു.

പണ്ടേ ആകാശവാണി യിലെ കൌതുകവാര്‍ത്തകളുടെ ഒരു ആരാധിക ആയിരുന്നത് കൊണ്ടു ഞാന്‍ ഈ പേരുകളുടെ പുറത്തു ഗവേഷണം നടത്താന്‍ തീരുമാനിച്ചു. എന്റെ ഗവേഷണങ്ങളില്‍ ഉരുത്തിരിഞ്ഞ ചില പേരുകള്‍ ഇതാ...

വിഷം അനി - പറയുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലും പാര ആര്‍കെങ്കിലും വയ്ക്കുന്ന അനി.

കാളകുടം മനോജ് -ഗ്രേഡ് കുടിയ വിഷം

മരണം സുനില്‍ - മരണ വേഗത്തില്‍ ബൈക്കില്‍ പായുന്ന സുനില്‍

വയിറ്റിപപ്പടം-കല്യാണത്തിന്നു പപ്പടം കാചിയെന്നും കാച്ചിയ പപ്പടം അടിച്ച് മാറ്റുന്ന തത്രപാടില്‍ വയറു പൊള്ളി എന്നും കഥ .

തന്തല വെട്ടി-'താന്‍ തല വെട്ടി' എന്നതിന്റെ മറ്റൊരു രൂപം. ആരെയും വാചകമടിച്ചു (കത്തിയടിച്ചു) കൊല്ലും എന്നും സ്വന്തം തല വരെ വെട്ടും എന്നും ആക്ഷേപം.

ട്യുപ്പ് ശശി -പറയുന്നതെന്തും ട്യുപ്പ് (അഥവാ നുണ) എന്ന് നാട്ടുകാര്‍.

നടകാവല്‍ ദാമോദരന്‍ -സിമ്പിള്‍ ,അമ്പലത്തിലെ സെക്യൂരിറ്റി .

ടൌണ്‍ ശിവന്‍ -പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതു കൊണ്ടും ടൌണില്‍ തെക്കു വടക്കു നടക്കുന്നത് കൊണ്ടും ചാര്‍ത്തി കിട്ടിയ പേരു.

മാവേലി ഗോപന്‍ - എവിടെയും എത്താമെന്നു വാക്കു കൊടുക്കുകയും പിന്നെ സൗകര്യം പോലെ മറക്കുകയും ചെയ്യുമെന്ന് വിശദീകരണം. (അതും മാവേലിയുമായി എന്ത് ബന്ധം എന്ന ചോദ്യത്തിന് എന്റെ കൈയില്‍ ഉത്തരമില്ല. )

മൂടന്‍ ശിവശങ്കരന്‍- പ്ലാമൂട് എന്ന വീട്ടു പേരാണ് ഈ ഹതഭാഗ്യനു വിനയായത്.

ബംഗാളി തങ്കപ്പന്‍- എന്തിനും ഏതിനും 'ബംഗാളില്‍ ആണെങ്കില്‍ ..' എന്നൊരു വകുപ്പുണ്ട്‌ ഉണ്ട് കക്ഷിക്ക്.

കുരുവി പാച്ചന്‍ -പഞ്ചായത്ത് ഇലക്ഷന് കുരുവി ചിഹ്നത്തില്‍ മത്സരിച്ചതാണ് ചെയ്ത തെറ്റു.

കൃഷ്ണ ക്ഷേത്രത്തിനു അടുത്ത് ആയതു കൊണ്ടാവും ഉണ്ണികൃഷ്ണന്‍ മാരെ മുട്ടാതെ നടക്കാന്‍ വയ്യ എന്ന സ്ഥിതി യാണ്. തിരിച്ചറിയാന്‍ പിന്നെയും ഇരട്ട പേരുകളുടെ വക്കാലത്തു.മേടയില്‍ ഉണ്ണി,ലായത്തില്‍ ഉണ്ണി, മഠത്തില്‍ ഉണ്ണി,പോലീസ് ഉണ്ണി...നിരവധി അനവധി ഉണ്ണിമാര്‍.ആദ്യത്തെ മു‌ന്നും വീട്ടു പേരാണ് .ആറടി പൊക്കമുള്ള പോലീസ് ഉണ്ണിയെ ഞാന്‍ ഇതു വരെ യു‌ണിഫോമില്‍ കണ്ടിട്ടില്ല.

കാരണം?

പോലീസ് ഉണ്ണി പോലീസ് അല്ല എന്നത് കൊണ്ടു തന്നെ.

പിന്നെ പേരു?

പോലീസ് ഉണ്ണിയുടെ അച്ഛന്‍ പോലീസ് ,ഭാവിയില്‍ ഉണ്ണി ഒരു പോലീസ് ആയേക്കാം എന്ന നാട്ടുകാരുടെ പ്രതീക്ഷ.,ഇതൊക്കെ ആണ് ആ പേരിനു പിന്നില്‍.ഭീമന്‍ ചന്ദ്രന്‍ ഇന്റെ അനുജന്‍ നകുലന്‍ വേണു ആകുന്നതു സ്വാഭാവികം .

എന്ത് കൊണ്ടു അര്‍ജുനന്‍ വേണു ആയില്ല?
അങ്ങനെ കേമാനാവാനല്ലലോ ആരും ഇരട്ട പേരിടുന്നത്‌.

ഇനിയും കാരണമരിയാത്ത പേരുകള്‍ അനേകം .
ശിഖാമണി,പാച്ചന്‍ പണിക്കര്‍,ചുക്ക,മുക്കാന്‍ മാമ്മന്‍ ...ലിസ്റ്റ് വളരെ നീണ്ടതാണ്.

"അമ്പലത്തിലെ സമുഹ സദ്യ യ്ക്ക് എന്നും പറഞ്ഞു ആന വന്നു നമ്മുടെ ഉരുളി കൊണ്ടു പോയി' എന്ന് അമ്മ അച്ഛനോട് പരയുംപ്പോള്‍ ഇപ്പോള്‍ ഞാന്‍ ഞെട്ടാറില്ല .എനിക്കിപ്പോള്‍ അറിയാം ഭിമാകാരനായ ക്ഷേത്ര കമ്മിറ്റി ജീവനക്കാരനാണ് ആന ബാബു വെന്ന്.

"ചു‌ക്ക ഉള്ളത് കൊണ്ടു പെട്ടെന്ന് സാധനം കിട്ടി" എന്നൊക്കെ ഞാനും പറഞ്ഞു തുടങ്ങി.

ഇങ്ങനെ ഒക്കെ തന്നെ അല്ലെ ഞാനും ഈ നാടിന്റെ ഭാഗ്മാകുന്നത്?